Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ചരിത്രം വളച്ചൊടിക്കുമ്പോൾ

Friday, November 3, 2017

ചരിത്രം വളച്ചൊടിക്കുമ്പോൾ

ചരിത്രം ചമയ്ക്കുക എന്നത് വളരെ പാടുള്ള ഒരു കാര്യമാണ്. ചരിത്രം വിശ്വസനീയമായ തരത്തിൽ വളച്ചൊടിക്കുക എന്നത് അതിനേക്കാൾ പാടുള്ള കാര്യമാണ്. ആ ദുഷ്കരമായ കർമ്മം വളരെ അനായാസേന, വിജയകരമായി, വർഷങ്ങളായി ചെയ്തു വരുന്ന ഒരു സാഹിത്യകാരൻ ആണ് ശ്രീ എം.ടി. വാസുദേവൻ നായർ. സാഹിത്യ രചനയിലും അറിവിലും കഴിവിലും എം.ടിയെ വെല്ലു വിളിക്കാനോ ഒപ്പം നിൽക്കാനോ ഇന്ത്യയിൽ ഇന്നൊരു മനുഷ്യൻ ജീവിച്ചിരിപ്പില്ല. അത് സത്യം തന്നെ. എങ്കിലും ചരിത്ര പരമായ കൃതികൾ ചമയ്ക്കുമ്പോൾ അറിഞ്ഞൊ അറിയാതെയോ എം.ടി പലപ്പോഴും യാതഥാർഥ്യം വളച്ചൊടിക്കാറുണ്ട്. ഒരു തരത്തിൽ ചിന്തിച്ചാൽ അദ്ദെഹത്തിന്റെ ഭാഗത്തും ന്യായമുണ്ട്. മുൻപേ തന്നെ രചിക്കപ്പെട്ട കാവ്യങ്ങളോ പുരാണ കഥകളോ അതേ പോലെ വീണ്ടും ഒരാവർത്തി കൂടി എഴുതുന്നതിൽ അർത്ഥമില്ല. അതിനാലാവണം അദ്ദെഹം അത്തരം പുരാണങ്ങളുടെ ഒരു "എം.ടി വേർഷൻ" എന്ന് പറയപ്പെടാവുന്ന സൃഷ്ടികൾ രചിക്കുന്നത്. കുഴപ്പം എന്താണെന്ന് വച്ചാൽ പുസ്തകങ്ങളോട് അകലം പാലിക്കുന്ന ഇന്നത്തെ തലമുറ യാതഥാർത്ഥ്യത്തിൽ നിന്ന് ഡീവിയേറ്റ് ചെയ്ത എം.ടി കൃതികളുടെ ചലച്ചിത്ര ആവിഷ്കാരം കണ്ട്, അതാണ് സത്യം എന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യത ഉണ്ട്. കണ്മുന്നിൽ കാണുന്ന സിനിമ വെറും ഭാവനയാണ് അല്ലെങ്കിൽ കലാസൃഷ്ടി ആണ് എന്ന്  വിസ്മരിക്കുന്ന തലമുറ ആണ് ഇന്നുള്ളത്. സിനിമയിൽ കാണുന്നതാണ് സത്യം എന്ന്  കരുതി അത് ജീവിതത്തിലേക്ക് പകർത്തുന്ന ഒരു ജനതയുടെ മുൻപിൽ വ്യാഖ്യാനിക്കപ്പെട്ട അല്ലെങ്കിൽ വളച്ചൊടിക്കപ്പെട്ട ചരിത്രം വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായെങ്കിലും കുറച്ച് പേരേ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിൽ അല്ലെങ്കിൽ തെറ്റായ അറിവ് നൽകുന്നതിൽ കഥാകാരന് വളരെ വലിയ പങ്കുണ്ട് .



എം.ടിയുടെ രചനയിൽ സൂപ്പർ ഹിറ്റായ ഒരു വടക്കൻ വീര ഗാഥ എന്ന സിനിമ തന്നെ എടുത്ത് നോക്കുക. 1995നു ശേഷം ജനിച്ച ഒരു വ്യക്തി, മമ്മൂട്ടിയുടെ ഈ സൂപ്പർ ഹിറ്റ് സിനിമ മാത്രമേ കണ്ടിട്ടുള്ളു എങ്കിൽ അയാളുടെ മനസ്സിൽ പയ്യമ്പള്ളി ചന്തു പാവമാണ്. ചതിക്കപ്പെട്ടവനാണ്. അവഗണിക്കപ്പെട്ടവനാണ്. എന്നാൽ ആ ചന്തുവിനെ സൃഷ്ടിച്ചത് എം.ടിയുടെ ഭാവനയാണ്. അത് എം.ടിയുടെ ചന്തു ആണ്. യാഥാർത്ഥ്യത്തിൽ ഉള്ള ചന്തു അല്ല. ഇതാണ് ഞാൻ മുൻപ് പറഞ്ഞ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ജനത. സത്യത്തിൽ ചന്തു ചതിയൻ തന്നെയാണ്. കളരിയിൽ കേമനായ ആരോമലിനോടുള്ള മനുഷ്യ സഹജമായ അസൂയയും ഉണ്ണിയാർച്ചയോടുള്ള പകയും സമം ചേർന്ന അവസ്ഥയിൽ രണ്ടാം തരക്കാരനായി അവഗണിക്കപ്പെടുന്നതിന്റെ അവജ്ഞയും കൂടി കലർന്നപ്പോളാണ് കുത്തുവിളക്കിൻറെ അഗ്രം ആരോമൽ ചേകവരുടെ ചോര കണ്ടത്. എന്നാൽ എം.ടി വേർഷനിൽ അരിങ്ങോടരേ പോലും ഉപദേശിച്ച് നന്നാക്കാൻ നോക്കുന്ന, അർദ്ധരാത്രി അപമാനിച്ച് ഇറക്കി വിട്ട ഉണ്ണിയാർച്ചയോട് പോലും സ്‌നേഹം പ്രകടിപ്പിക്കുന്ന "നന്മയിൽ ഗോപാലനാണ്" എം.ടിയുടെ ചന്തു. പക്ഷെ വസ്തുത എന്തെന്നാൽ, എം.ടിയുടെ നല്ലവനായ ചന്തു ആണ് ശരി, അതാണ് സത്യം എന്ന്  വിശ്വസിക്കാനാണ് നമുക്കിഷ്ടം. അത് എം.ടി എന്ന സാഹിത്യകാരന്റെ കഴിവ് തന്നെയാണ്. ചാട്ടുളി പോലെ ഉള്ളിൽ തറയ്ക്കുന്ന വചനങ്ങളും സന്ദർഭങ്ങളും കൊണ്ടും കൂടിയാണ്. അതൊന്നുമല്ലെങ്കിൽ കുട്ടിക്കാലം തൊട്ടു ആജീവനാന്തം അവഗണനയും പരിഹാസവും ഏറ്റു വാങ്ങിയവൻ, അതിനു കാരണക്കാരനായവനെ തക്കം കിട്ടിയപ്പോൾ ചതിച്ചു കൊന്നു എന്ന ആൻറ്റി ഹീറോ ഇമേജിനേക്കാൾ എല്ലാ അവഗണനയും സഹിച്ച് ഒപ്പം നിന്നിട്ടും സ്വയം കാൽ തെറ്റി കുത്ത് വിളക്കിൽ വീണു മരിച്ച ആരോമലിന്റെ ഖാതകൻ എന്ന വിളിപ്പേര് വീണിട്ടും അതെല്ലാം സഹിച്ച് ഒടുവിൽ സ്വയം ആത്മാഹൂതി ചെയ്ത വീര നായകൻ എന്ന ഇമേജിനെ ആകാം നാം കൂടുതൽ ഇഷ്ടപെട്ടത്.

ചന്തുവിൽ മാത്രം ഒതുങ്ങുന്നില്ല എം.ടിയുടെ ഈ വളച്ചൊടിക്കൽ. പഴശ്ശിരാജയുടെ ജീവചരിത്രം ഹരിഹരൻ സിനിമ ആക്കിയപ്പോഴും ഇത് തുടർന്നു. ബ്രിട്ടീഷ് സൈന്യം പഴശ്ശിയെ വളഞ്ഞപ്പോൾ ബ്രിട്ടീഷുകാരുടെ തടവ് പുള്ളിയായി കാലം കഴിക്കാൻ ആഗ്രഹിക്കാത്ത പഴശ്ശി സ്വന്തം വൈര മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തപ്പോൾ, എം.ടിയുടെ പഴശ്ശി ബ്രിട്ടീഷുകാരോട് ധീരമായി ഒറ്റയ്ക്ക് പോരാടി വെടിയേറ്റാണ് മരിച്ചത്. പോരാത്തതിന് മരണ ശേഷം ബ്രിട്ടീഷ് സൈന്യത്തിന്റെ വക ആദരസൂചകമായ വെടി വയ്പ്പും. അല്ലെങ്കിലും മമ്മൂട്ടി പഴശ്ശി രാജ ആകുമ്പോൾ അത് വരെ ധീരനായി പോരാടിയ രാജാവ് അവസാനം അടിയറവ് പറയേണ്ടി വരും എന്ന് കണ്ട് മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ ഓഡിയന്സിന് ഇഷ്ടപെട്ടില്ലെങ്കിലോ, സിനിമ പരാജയപ്പെട്ടാലോ എന്ന ചിന്തയാകാം ഇവിടെ പതിവ് പോലെ ഡീവിയേറ്റ് ചെയ്യാൻ എം.ടിയെ പ്രേരിപ്പിച്ച ഘടകം.

ഇനി പറയാനുള്ളത് സാക്ഷാൽ മഹാഭാരതത്തിനെ കുറിച്ചാണ്. എന്ന് വച്ചാൽ എം.ടിയുടെ മഹാഭാരതത്തെക്കുറിച്ച്, ഭീമൻറ്റെ കാഴ്ച്ചപ്പാടിലൂടെയുള്ള രണ്ടാമൂഴത്തിൽ മേൽപ്പറഞ്ഞ രണ്ടുദാഹരണം പോലെ അവിടെയും ഇവിടെയും ക്ളൈമാക്സിലും മാത്രമല്ല മാറ്റമുള്ളത്. അടിമുടി ഉടച്ച് വാർത്തിരിക്കുകയാണ്. എന്ത് കൊണ്ടും രണ്ടാമൂഴം അതി മികച്ച നോവൽ തന്നെ. സംശയമില്ല. എന്നാൽ ഭീമനെ സർവ്വ ശക്തനായി അവരോധിക്കാനുള്ള തത്രപ്പാടിൽ മറ്റെല്ലാ കഥാപാത്രങ്ങളെയും തരം  താഴ്ത്തുകയും കുറ്റപ്പെടുത്തുകയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബലഹീനരായി കാണിക്കുകയും ചെയ്തു എന്നതാണ് സത്യം. യുധിഷ്ഠിരനിൽ ആരംഭിച്ച് കൃഷ്ണനെയും ഒരു പരിധി വരെ അർജ്ജുനനേയും ഇകഴ്ത്തി ഒടുവിൽ രാജ മാതാവ് കുന്തിക്ക് ഒരു കുലട പട്ടവും ചാർത്തി കൊടുക്കുന്നുണ്ട് ശ്രീ. എം.ടി വാസുദേവൻ നായർ.

രണ്ടാമൂഴത്തിൽ ധർമ്മപുത്രനായ യുധിഷ്ഠിരനെ വെറും ഭീരുവും മൂഢനുമായ കോമാളി വേഷം കെട്ടിച്ചപ്പോൾ,  ഒരു പരിധി വരെ അർജ്ജുനന് വീര പരിവേഷം കൊടുത്തു എങ്കിലും ഉള്ളിൽ എപ്പോഴും കർണ്ണ ഭയം കൊണ്ട് നടക്കുന്ന ആത്മ വിശ്വാസം ഇല്ലാത്ത യോദ്ധാവിനെയാണ് വായനക്കാരൻ മനസ്സിൽ കാണുക. രണ്ടാമൻ ആയി പോയി എന്നത് കൊണ്ട് മാത്രമാണ് ഭീമൻ യുധിഷ്ഠിരനെ സഹിച്ചു അയാളോട് അടങ്ങി കഴിഞ്ഞത് എന്ന് പല ആവർത്തി പറയുമ്പോഴും രാജ്യം ഭരിക്കാൻ യോഗ്യൻ ഭീമൻ തന്നെയാണ് എന്നുറപ്പിക്കുമ്പോഴും, ഒടുവിൽ മറ്റുള്ളവരുടെ പ്രേരണയിൽ രാജ്യം ജേഷ്ഠന് വിട്ടു കൊടുക്കുമ്പോൾ മുൻപ് പയ്യമ്പള്ളി ചന്തുവിന് ചാർത്തി കൊടുത്ത അതേ നന്മയിൽ ഗോപാലൻ ഇമേജാണ്  നമുക്കോർമ്മ വരിക. അവിടെയും തീരുന്നില്ല ഡീവിയേഷൻസ്. വസ്ത്രാക്ഷേപിതയായ പാഞ്ചാലിക്ക് ശ്രീ കൃഷ്ണൻ വസ്ത്രം നൽകി മാനം രക്ഷിച്ചത് അങ്ങ് പുരാണത്തിൽ. എങ്കിൽ എം.ടിയുടെ മഹാഭാരതത്തിൽ വസ്ത്രാക്ഷേപം നടക്കുമ്പോൾ ശ്രീ കൃഷ്ണൻ ആ പഞ്ചായത്തിൽ പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ സ്വയം പണയ പണ്ടമായ യുധിഷ്ഠിരന് പാഞ്ചാലിയെ പണയം വയ്ക്കാനുള്ള അധികാരം ഉണ്ടോ എന്ന വികർണ്ണന്റെ വള്ളി കെട്ടു ചോദ്യത്തിലാണ് പാഞ്ചാലിക്ക് മിച്ചമുള്ള മാനം എങ്കിലും രക്ഷിക്കാനാകുന്നത്. ദ്രൗപദിയെ യുദ്ധ കൊതി മൂത്ത, രക്തം കാണാൻ അതിയായ ആഗ്രഹമുള്ള ക്ഷത്രിയ രാജകുമാരി ആയി വരച്ചു കാട്ടുന്ന അതേ നേരം തന്നെ, തക്കം കിട്ടുമ്പോഴൊക്കെ വനവാസം നേരിടേണ്ടി വന്നതിനു ഭർത്താക്കൻമാരെ "കുത്തുന്ന" ടിപ്പിക്കൽ വീട്ടമ്മയും ആക്കുന്നുണ്ട് രണ്ടാമൂഴത്തിൽ. അറിഞ്ഞ് കൊണ്ട് കൊലയ്ക്ക് കൊടുക്കാനാണ് ഭീമ പുത്രൻ ഘടോൽകചനെ കർണ്ണന്റെ മുൻപിലേക്ക് പറഞ്ഞ് വിട്ടതെന്നു പ്രഖ്യാപിച്ച് ഘടോൽകചന്റെ മരണം ആഘോഷിക്കാനും പറയുന്നുണ്ട്  "എം.ടിയുടെ കൃഷ്ണൻ".

ഇതൊന്നും പോരാഞ്ഞ് കുന്തീ ദേവിക്ക് ഒരു അഭിസാരികയുടെ മുഖം മൂടി കൂടി പണിഞ്ഞ് കൊടുക്കുന്നുണ്ട് രണ്ടാമൂഴം അന്ത്യത്തിൽ. ദുർവാസാവ് മഹർഷി നൽകിയ വരത്താൽ സൂര്യനിൽ നിന്നും കർണ്ണനെ പുത്രനായി നേടിയ കുന്തി പുരാണത്തിൽ ആണെങ്കിൽ, എം.ടിയുടെ പുരാണത്തിൽ കുന്തള ദേശത്തെ രാജാവിന്റെ കാണാൻ കൊള്ളാവുന്ന സാരഥിയിൽ ഉണ്ടായതാണ് കർണ്ണൻ. യമധർമ്മന് പകരം യുധിഷ്ഠിരന്റെ പിതാവായി ചൂണ്ടി കാട്ടുന്നത് വിദുരരെയാണ്. ആ പാവം എന്ത് പിഴച്ചു. അതിലും കഷ്ടമാണ് ഭീമസേനന്റെ കാര്യം. വായുപുത്രൻ, എന്ന്  നോവലിൽ ഉടനീളം അഹങ്കരിക്കുന്ന ഭീമസേനനു  കൊടുക്കാവുന്ന ഏറ്റവും വല്യ ഷോക്കാണ്, ഭീമൻ പേരറിയാത്ത ഏതോ കാട്ടാളന്റെ മകനാണ് എന്ന കുന്തിയെ കൊണ്ട് പറയിപ്പിച്ചു എം.ടി നൽകിയത്.

കലാസൃഷ്ടി ആയ നോവലിൽ തനിക്ക് ശരി എന്ന തോന്നുന്നത് അല്ലെങ്കിൽ സ്വന്തം ഭാവനയിൽ വിരിയുന്നത് അക്ഷരങ്ങൾ ആക്കാൻ ഏതൊരു കഥാകാരനും അവകാശമുണ്ട്. എന്നാൽ ചരിത്രമോ പുരാണമോ നോവൽ ആക്കുമ്പോൾ അതിൽ സ്വന്തം ഭാവന സമന്യയിപ്പിക്കുമ്പോൾ വസ്തുത നഷ്ടമാകുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കേണ്ടതുണ്ട്. പ്രത്യെകിച്ചും ശ്രീ എം.ടിയെ പോലെ ഇത്ര അധികം കൺവിൻസിങ്ങ് കപ്പാസിറ്റി (Convincing Capacity) ഉള്ള ഒരു മികച്ച സാഹിത്യകാരൻ. ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം എം.ടിയുടെ രണ്ടാമൂഴം ചലച്ചിത്രമാകാൻ പോകുന്നു. ഒരു വടക്കൻ വീര ഗാഥയും പഴശ്ശി രാജയും മാത്രം കണ്ടിട്ടുള്ള ഇന്നത്തെ തലമുറയുടെ മുൻപിൽ എം.ടിയുടെ വേർഷൻ ആയ മഹാഭാരതം പുനർജ്ജനിക്കുമ്പോൾ ഇപ്പോൾ തന്നെ തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾക്ക് യഥാർത്ഥ മഹാഭാരതത്തിനെ കുറിച്ചും ആ ചരിത്രത്തെ കുറിച്ചും തെറ്റായ ധാരണ ഉണ്ടാകാൻ ഇടയുണ്ട്. മഹത്തായ ഇതിഹാസമാണ് മഹാഭാരതം. കലാ സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിനെ വികലമാക്കുമ്പോൾ, പല ഡൈമെൻഷനിൽ വ്യാഖ്യാനിക്കുമ്പോൾ, വ്യാഖ്യാനിച്ചെടുത്തതിനെ വെള്ളിത്തിരയിലൂടെ വ്യാപിപ്പിക്കുമ്പോൾ, നാം ഓർക്കെണ്ട ഒന്നുന്നുണ്ട്. A bad example is worse than a wrong mistake. തെറ്റായ കയ്യബദ്ധത്തിനെക്കാൾ വലുതാണ് ഒരു തെറ്റായ ഒരുദാഹരണം. ഗാഥകൾ രചിക്കപ്പെടട്ടെ, ഭാവനകൾ ചിറക് വിടർത്തട്ടെ, മൂല്യമുള്ള കലാ സൃഷ്ടികൾ ഉരുവാകട്ടെ, കൂടെ ഒരൽപ്പം  യാഥാർത്ഥ്യവും.


 - ശരത് ജി. മേനോൻ

***************************************************************************************************
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

5 comments:

  1. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  2. എം.ടിയെ ശരിക്കും തേജോവധം ചെയ്തുവല്ലോ ഭായ്

    ReplyDelete
    Replies
    1. അയ്യൊ ഇതാണൊ തേജോവധം. കുറച്ച്‌ സത്യങ്ങൾ ആത്മ ഗതാഗതമായി പുറത്ത്‌ വന്നതാ

      Delete
  3. പുതുതലമുറയുടെ വായനശീലത്തെ പറ്റിയുള്ള പരാമര്‍ശം എന്തു കൊണ്ടും നന്നായി..!
    എം.ടി യുടെ ഭീമനും ചന്തുവും അദ്ധേഹം തന്നെയാണ്.
    കുടുംബത്തിലെ നാലാമനായി പിറന്ന്,
    പെണ്ണായി ജനിക്കാത്തതിലുള്ള അവജ്ഞകള്‍ ഏറ്റു വാങ്ങിയ എം.ടി.

    കഥാകരന്മാര്‍ അങ്ങനെയാണ്., അവരുടെ മോഹങ്ങള്‍ അവര്‍ കഥാപാത്രങ്ങളിലൂടെ സാധിച്ചെടുക്കും.

    ReplyDelete